Tuesday, September 3, 2013

scene 88 to scene 96

മുൻലക്കം ഇവിടെ >> scene 75 to scene 87



സീൻ 88

ഉച്ച തിരിഞ്ഞിരിക്കുന്നു. റിജോയുടെ വീട്. സിറ്റൗട്ടിലെ ആട്ടുകസേരയിൽ ഇരുന്ന് ചിന്താനിമഗ്നയായി കണ്ണടച്ചിരുന്ന് പതുക്കെ ആടികൊണ്ടിരിക്കുന്ന വീണ. മടിയിൽ  നിവർത്തി വച്ചിരിക്കുന്ന ആൽബ്ബം.   ( മുരുകൻ മുമ്പ് നൽകിയ ആൽബമാണത് ) .

സീൻ 89 ( സീൻ 89 മുതൽ സീൻ 99 വരെ ഫ്ലാഷ് ബാക്ക് )

കോടതിമുറി. ഇൻക്യാമറ. സാക്ഷിക്കൂട്ടിൽ ഇപ്പോൾ വീണയാണ്.

സംഗീതിന്റെ അഭിഭാഷകൻ : “ അങ്ങനെ മറ്റൊരു റെക്കോഡ് എഴുതിയുണ്ടാക്കി, ടീച്ചേഴ്സിന്റെയെല്ലാം സൈൻ വാങ്ങിച്ച് അത് എക്സാമിനു പ്രൊഡ്യൂസും ചെയ്ത ശേഷമാണ് നിങ്ങൾ റിജോയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതിനു മാത്രമായി രാത്രി രണ്ടുമണിക്ക് മെൻസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറുന്നത്.. അല്ലാതെ മറ്റ് ഉദ്ദേശമൊന്നുമുണ്ടായിരുന്നില്ല അല്ലേ..?

വീണ : “ അതേ.”

സ. അ : “ കൊള്ളാം  കൊള്ളാം.. യൗവനയുക്തയായ ഒരു പെൺകുട്ടി,  ആൺകുട്ടികൾ   അതും നല്ല ചോരത്തിളപ്പുള്ള പ്രായത്തിലുള്ള ആൺകുട്ടികൾ  താമസിക്കുന്ന മെൻസ് ഹോസ്റ്റലിലേക്ക് രാത്രി രണ്ടു മണിയ്ക്ക് പരമരഹസ്യമായി മതിൽ ചാടിക്കടന്ന് ചെല്ലുന്നത് കിട്ടിയിട്ട് പ്രത്യേകിച്ചൊരു ഉപയോഗവുമില്ലാത്ത പഴയൊരു റെക്കോഡ് എടുക്കാനാണെന്ന് പറഞ്ഞാൽ.. അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോ മിസ് വീണ ?”

ചോദ്യത്തിലെ ധ്വനി മനസ്സിലാക്കി ഉത്തരം മുട്ടി നിൽക്കുന്ന വീണ.

പ്രോസി : “ ഒബ്ജക്ഷൻ യുവർ ഓണർ
ഇത്തരം അനാവശ്യമായ ചോദ്യങ്ങളിലൂടെ  പരാതിക്കാരിയെ അപമാനിച്ചും മാനസികമായി തകർത്തും പ്രതികളെ രക്ഷപ്പെടുത്താനാണ് പ്രതിഭാഗം അഭിഭാഷകന്റെ ശ്രമം..”

സ. അ. : “ സത്യം കണ്ടെത്തുകയും അത് കോടതി മുമ്പാകെ ബോധ്യപ്പെടുത്തുകയുമാണ് ലക്ഷ്യം. അതിലേക്കെത്തുന്നതിന്  ഈ ചോദ്യം വളരെ അത്യാവശ്യമാണ് ..  സൊ അലൗ മീ ടു പ്രൊസീഡ് യുവർ ഓണർ..”

ജഡ്ജ് : “ ഇത്തരമൊരു വാർത്ത കേൾക്കുമ്പോൾ ഏതൊരു പൗരനും  ഉണ്ടാകാവുന്ന ന്യായമായ സംശയമാണ് പ്രതിഭാഗം വക്കീൽ ഉന്നയിക്കുന്നത്..വാദി ഉന്നയിക്കുന്ന ആരോപണങ്ങളിലെ നെല്ലും പതിരും തിരിച്ചറിയാൻ കോടതിയ്ക്ക് ബാധ്യതയുണ്ട്.. ഒബ്ജക്ഷൻ ഓവർ റൂൾഡ്.. യൂ മേ പ്രൊസീഡ്..”
സ അ : “ താങ്ക്യൂ യുവർ ഓണർ. ( തിരിഞ്ഞ് വീണയോട് ). പഠനത്തിനു പുറമേ  ആർട്ട്സിലും സ്പോർട്ട്സിലും കോളേജ് രാഷ്ട്രീയത്തിലുമെല്ലാം വളരെ സജീവമായിരുന്നു നിങ്ങൾ.. അല്ലേ മിസ് വീണ?”

വീണ : “ അതെ.”

സ അ : “ ഇതിലേതു മേഖലയിലെടുത്തു നോക്കിയാലും ആൺകുട്ടികളുമായിട്ടായിരുന്നു നിങ്ങൾക്ക് കൂടുതൽ ഇടപാട്.. ഐ മീൻ..കണക്ഷൻസ്.. ശരിയല്ലേ ?”

വീണ : “ .. ഫ്രന്റ്ഷിപ്പിൽ ഞാൻ അങ്ങനെ ആൺ പെൺ വ്യത്യാസം കണ്ടിട്ടില്ല..”

സ അ : “ പക്ഷെ അങ്ങനെയല്ലല്ലൊ ഈ ഫോട്ടോകൾ പറയുന്നത്.. ( ചില ഫോട്ടോകൾ കാണിച്ചു കൊണ്ട് ) നിങ്ങളുടെ  ഇലക്ഷൻ ആഹ്ലാദപ്രകടനത്തിന്റെയും ഡി സോൺ ഫെസ്റ്റിവലിന്റേയും ടൂറിന്റേയുമെല്ലാം ഫോട്ടോകളാണിത്.. ഈ ചിത്രങ്ങളിലുള്ളത്  നിങ്ങൾ തന്നെയല്ലേ ?”

വീണ : “ അതേ..”

സ അ : “ നോക്കൂ.. ഇതിലെല്ലാം നിങ്ങൾ ഒരുപറ്റം ആൾകുട്ടികൾക്ക് നടുവിലാണ്..  (ഫോട്ടോകൾ അവളെ കാണിച്ചതിനു ശേഷം ജഡ്ജിനു നോക്കുന്നതിനായി ബെഞ്ച്  ക്ലർക്കിനു നേരെ നീട്ടുന്നു ) ശരിയല്ലേ ?”

വീണ : “ കോളേജിലായാലും ക്ലാസിലായാലും ബോയ്സ് ആണ് കൂടുതൽ..  ഒരു പൊതുഫങ്ഷൻ നടക്കുമ്പോൾ അവിടെ ആൺകുട്ടികളാണു കൂടുതലുണ്ടാവുക.. ബോയ്സുമായി ഫ്രന്റ്ഷിപ്പ് ഉണ്ടാവുന്നത് തെറ്റാണെന്നും ഞാൻ കരുതുന്നില്ല..”

സ അ : “ നിങ്ങളുടെ കരുതലും കരുതലില്ലായ്മയും എല്ലാം അവിടെ നിൽക്കട്ടെ.. ചോദിക്കുന്നതിനു മാത്രം ഉത്തരം പറയൂ.. ഏത് ഇവന്റ്സ് എടുത്തു നോക്കിയാലും നിങ്ങൾ മിക്കപ്പോഴും ആൺകുട്ടികൾക്ക് നടുവിലാണ്.. ശരിയല്ലേ ?”

വീണ : “ അതേ..”

സ അ : “ രണ്ടാം പ്രതി മുരുകൻ, മൂന്നാം പ്രതി റിജോ, വാദിഭാഗം സാക്ഷികളായ പ്രസാദ്, ജെസ്സി എന്റെ കക്ഷി സംഗീത് എന്നിവരായിരുന്നു നിങ്ങളുടെ ക്ലോസ് ഫ്രണ്ട്സ്.. അതിൽ എന്റെ കക്ഷിയുമായി നിങ്ങൾ പിന്നീട് അകന്നു.. ശരിയല്ലേ..?”

വീണ : “ അതേ..”
സ അ : “ സംഗീതുമായി അകലാൻ എന്താണു കാരണം ?”

വീണ : “ അത്.. ഒരിക്കൽ അവനെന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു.”

സ അ : “ ഉപദ്രവം
എന്നു വെച്ചാൽ അടിക്കുകയോ നുള്ളുകയോ മാന്തുകയോ തെറി വിളിക്കുകയോ..? ”

വീണ : “ ഒരിക്കൽ
അവനെന്നെ കയറിപിടിച്ചു”

സ അ : “ എവിടെ കയറി പിടിച്ചു
? ..കൈയ്യിൽ? അതോ

വീണ ( അസഹ്യതയോടെ ) : “ അതെ..കൈയ്യിൽ..”

സ അ : “ ഹ.. അതുകൊള്ളാമല്ലൊ..നിങ്ങൾ ആ ചിത്രങ്ങൾ നോക്കൂ.. ആഹ്ലാദപ്രകടനത്തിൽ പങ്കെടുക്കുന്നവർ നിങ്ങളെ തോളിലേറ്റി നടക്കുന്നത് എവിടെയൊക്കെ പിടിച്ചാണെന്ന്.. അതിനൊന്നും നിങ്ങൾക്ക് വിരോധമില്ല.. നിങ്ങളുടെ  അനുവാദത്തോടെ എവിടെ വേണമെങ്കിലും പിടിക്കാം.. അല്ലെങ്കിൽ പാടില്ല.. അതാണൊ നിങ്ങളുടെ ലൈൻ..?”

വീണ ചൂളി നിന്നു പോകുന്നു.

പ്രോസി : “ ഒബ്ജക്ഷൻ യുവർ ഓണർ.. അന്തസ്സുകെട്ട ചോദ്യങ്ങളുന്നയിച്ച് പരാതിക്കാരിയെ മാത്രമല്ല, സ്ത്രീത്വത്തെയും സൗഹൃദത്തെയുമെല്ലാം  വില കുറച്ച് കാണാൻ ശ്രമിക്കുകയാണ് ഇദ്ദേഹം..”

ജഡ്ജ് : “  പുരുഷനായാലും സ്ത്രീയായാലും അനുവാദമില്ലാതെ സ്പർശിക്കുമ്പോഴും കൈ വെക്കുമ്പോഴുമൊക്കെയാണ് അത് നിയമത്തിനു മുമ്പിൽ വരുന്നത്.. ഒബ്ജക്ഷൻ സസ്റ്റയിന്റ്.. മേലിൽ ഇതുപോലെ അസംബന്ധം നിറഞ്ഞ ചോദ്യങ്ങൾ ഉന്നയിക്കാൻ പാടുള്ളതല്ല..”

സ അ : “ ക്ഷമിക്കണം യുവർ ഓണർ.. മേലിൽ ശ്രദ്ധിക്കാം..”

സീൻ 90

കോടതിമുറി.
സംഗീതിന്റെ അഭിഭാഷകൻ : “ അപ്പോൾ ആ സംഭവത്തിനു ശേഷമാണ് നിങ്ങൾക്ക് സംഗീതിനോട് വിരോധം തോന്നി തുടങ്ങുന്നത്, അല്ലേ മിസ് വീണ ?”

വീണ : “ അതിനു ശേഷം ഞാനവനെ അവോയ്ഡ് ചെയ്തു..”

സ അ : “ അതിനു ശേഷം കോളേജ് ഇലക്ഷനിൽ സംഗീത് എതിർസ്ഥാനാർത്ഥിയ്ക്ക് വേണ്ടി പ്രവർത്തിച്ചിരുന്നതും സ്പോർട്ട്സിൽ നിങ്ങളുടെ ഹൗസിനെതിരെ പ്രവർത്തിച്ചിരുന്നതും എല്ലാം നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നു അല്ലേ ? വ്യക്തിപരമായി തേജോവധം ചെയ്യുന്നു എന്നു ചൂണ്ടി കാട്ടി സംഗീതിനെതിരെ നിങ്ങൾ കോളേജ് ഇലക്ഷൻ  ഓഫീസറായ പ്രിൻസിപ്പലിനു പരാതി നൽകിയിരുന്നില്ലേ ?”

വീണ : “ ഉവ്വ്”

സ അ : “ അതിനു ശേഷം നിങ്ങൾക്ക് അയാളോടുള്ള വിരോധം മൂർച്ഛിച്ചു അല്ലേ ?”

വീണ : “ വിരോധമുണ്ടായിരുന്നില്ല..ഞാനവനെ അവോയ്ഡ് ചെയ്തു..”

സ അ : “ എന്തായാലും നിങ്ങൾക്ക് ഒട്ടും താല്പര്യമില്ലാത്ത  വ്യക്തിയായിരുന്നു സംഗീത്.. ശരിയല്ലേ ?”

വീണ : “ അതേ.. താല്പര്യമുണ്ടായിരുന്നില്ല..”

സ അ : “ ഓ കെ. അതവിടെ നിൽക്കട്ടെ
ഈ നിൽക്കുന്ന രണ്ടാം പ്രതി മുരുകനുമായി നിങ്ങൾക്ക്  എന്തു ബന്ധമാണുണ്ടായിരുന്നത് ?”

വീണ : “ എന്റെ ഫ്രണ്ട് ആയിരുന്നു..”

സ അ : “ അതിൽ കൂടുതൽ ഒന്നുമില്ല ? ഓൺലി ഫ്രണ്ട്സ് ? എന്റെ അന്വേഷണത്തിൽ അങ്ങനെയല്ലല്ലൊ അറിഞ്ഞത്.. ( ഒരു ഡയറി ഉയർത്തി കാട്ടി ) ..ഇത് നിങ്ങളുടെ ഡയറി അല്ലേ ?”

വീണ (അതു കണ്ട് ചകിതയായി) : “ അതെ
എനിക്ക്.. ഐ ലവ്ഡ് ഹിം..”

മുരുകൻ അതുകേട്ട് തലതാഴ്ത്തി നിൽക്കുകയാണ്.

സ അ : “ രണ്ടാം പ്രതി മുരുകനോട് പരാതിക്കാരിക്കുണ്ടായിരുന്ന പ്രണയം, പരാതിക്കാരിയുടെ ഈ ഡയറിക്കുറിപ്പുകളിൽ നിന്ന് വ്യക്തമാണ് യുവർ ഓണർ.. ( ഡയറി ബെഞ്ച് ക്ലർക്കിനു കൈമാറുന്നു ) ഒ കെ
മിസ് വീണ.. ഈ വിവരം പിന്നെ ആർക്കെങ്കിലും അറിയാമായിരുന്നോ ?”

വീണ : “ എന്റെ അച്ഛനോട് പറഞ്ഞിരുന്നു”
സ അ : “ അത് കൊള്ളാമല്ലൊ.. എന്നിട്ട് അച്ഛൻ എന്തു പറഞ്ഞു ?”

വീണ : “ പഠിത്തം കഴിയട്ടെ എന്നു പറഞ്ഞു..”

സ അ : “ കൊള്ളാം..ഒരു മാതൃകാപിതാവാണല്ലൊ നിങ്ങളുടെ അച്ഛൻ
ആട്ടെ.. പിന്നെ ആർക്കെങ്കിലും ഇത് അറിയാമായിരുന്നോ ?”

വീണ : “ ഇല്ല..”

സ അ : “ ഒ കെ.. നമുക്ക് സംഭവത്തിലേക്ക് പോകാം.. മെൻസ് ഹോസ്റ്റലിലേക്ക് പോകാൻ ആ രാത്രി തന്നെ തിരഞ്ഞെടുക്കാൻ എന്തെങ്കിലും കാരണം ?”

വീണ : “ ചിക്കൻ പോക്സ് കാരണം മെൻസ് ഹോസ്റ്റൽ അടിച്ചിരിക്കുകയാണ് എന്നറിയാമായിരുന്നു..”

സ അ : “ അടച്ചിരിക്കുകയാണെങ്കിലും ഹോസ്റ്റലിൽ സ്പെഷൽ പെർമിഷനിൽ മുരുകനുൾപ്പെടെ മൂന്നു കുട്ടികൾ താമസിച്ചിരുന്ന കാര്യം നിങ്ങൾക്കറിയാമായിരുന്നോ ?”

വീണ മറുപടി പറയുന്നില്ല

സ അ : “ പറയൂ മിസ് വീണ.. സ്പെഷൽ ക്ലാസ്സ് വെക്കുന്നതുമായി ബന്ധപ്പെട്ട്, ഇങ്ങനെയൊരു വിവരം അന്നു കാലത്ത് നിങ്ങളുമായി ചർച്ച ചെയ്തിരുന്നു എന്ന് നിങ്ങളുടെ ക്ലാസ് റെപ്രസെന്റേറ്റീവ് മൊഴി നൽകിയിട്ടുണ്ട്.. അത് നിങ്ങൾ നിഷേധിക്കുന്നുണ്ടോ ?”

വീണ : “ ഇല്ല”

പ്രോസിക്യൂട്ടർ നിരാശയോടെ തലയാട്ടുന്നു.

സ അ : “ അതായത്, ഹോസ്റ്റലിൽ മുരുകൻ സ്റ്റേ  ചെയ്യുന്ന കാര്യം നിങ്ങൾക്കറിയാമായിരുന്നു എന്ന്..അല്ലേ ?”

വീണ : “ അതേ”

സ അ : “ മുരുകനും റിജോയും റൂം നമ്പർ 303 ലാണ് താമസിച്ചിരുന്നതെന്നും നിങ്ങൾക്കറിയാമായിരുന്നു.. അല്ലേ ?”

വീണ : “ അറിയാമായിരുന്നു..”
സ അ : “ സത്യത്തിൽ, ആ ഒരറിവ് അല്ലേ നിങ്ങളെ അവിടെ പോകാൻ പ്രേരിപ്പിച്ചത് ?”

വീണ ( വിങ്ങി കൊണ്ട്) : “ അവൻ എന്നെ  ചതിക്കില്ലെന്ന് ഞാൻ വിശ്വസിച്ചു..”

സ അ : “  പ്ലീസ് നോട്ട് ദാറ്റ് പോയിന്റ് യുവർ ഓണർ.. തന്റെ കാമുകനായ മുരുകൻ, മെൻസ് ഹോസ്റ്റലിൽ, 303 ആം നമ്പർ മുറിയിൽ ഉണ്ടെന്നുള്ള ഉത്തമബോധ്യത്തോടെ തന്നെയാണ് പരാതിക്കാരി പാതിരാത്രി മതിൽ ചാടി കടന്ന് മെൻസ് ഹോസ്റ്റലിലെത്തുന്നത്..  ( തിരിഞ്ഞ് വീണയോട് ) മിസ് വീണ, മെൻസ് ഹോസ്റ്റലും ലേഡീസ് ഹോസ്റ്റലും അടുത്തടുത്താണോ ?”

വീണ : “ അല്ല..”

സ അ : “ ശരിയാണ്..നാട്ടിലൊരിടത്തും അങ്ങനെയൊരു പതിവില്ല.. ഒരു കിഡ്സ് ഹോസ്റ്റൽ കൂടി നടത്താനുള്ള ശേഷി  ഗവണ്മെന്റിനില്ലല്ലൊ..           ( വീണയും പ്രതികളുമൊഴിച്ച് മറ്റുള്ളവരെല്ലാം ചിരിക്കുന്നു ) യെസ്.. മെൻസ് ഹോസ്റ്റലും ലേഡീസ് ഹോസ്റ്റലും തമ്മിൽ ചുരുങ്ങിയത് ഇരുന്നൂറുമീറ്റർ അകലമുണ്ട്. ഈയിടത്താണ് സ്റ്റാഫ് ക്വാർട്ടേഴ്സുകൾ സ്ഥിതി ചെയ്യുന്നത്..അല്ലേ മിസ് വീണ ?”

വീണ : “ അതേ..”

സ അ : “ നിങ്ങൾ ഏതു വഴിയാണ് ലേഡീസ് ഹോസ്റ്റലിൽ നിന്ന് മെൻസ് ഹോസ്റ്റലിലേക്ക് എത്തിയത് ?മുന്നിലുള്ള റോഡ് വഴിയോ ?”

വീണ : “ ക്വാർട്ടേഴ്സുകളുടെ പുറകിലൂടെ..”

സ അ : “ അവിടെയാകെ കാട് പിടിച്ച് കിടക്കുകയല്ലേ ?”

വീണ : “ അതെ”

സ അ : “ നിങ്ങൾക്ക് പേടി തോന്നിയില്ലേ രാത്രി രണ്ടുമണിക്ക് ഇങ്ങനെ കാടുപിടിച്ച ഒരു സ്ഥലത്ത് ഇറങ്ങി നടക്കാൻ..”

വീണ : “ ഇല്ല “

സ അ : “ ഓ..നിങ്ങളിൽ വികാരം.. ഐ മീൻ പ്രതികാരം കത്തിജ്വലിക്കുകയായിരുന്നല്ലൊ.. അപ്പോൾ എന്ത് പേടിക്കാൻ.. ! ആട്ടെ.. മെൻസ് ഹോസ്റ്റലിന്റെ മതിലിന്  എത്ര ഉയരമുണ്ട് ?”

വീണ : “ ഏകദേശം ആറടിയോളം..”

സ അ : “ ആ മതിൽ നിങ്ങൾ എങ്ങനെ ചാടി കടന്നു ?”

വീണ : “ മരം വീണ് മതിൽ കുറച്ചിടത്ത് പൊളിഞ്ഞു കിടന്നിരുന്നു..”

സ അ : “  ഒ കെ ഒ കെ.. അത് ഹോസ്റ്റലിന്റെ പുറകിലല്ലേ.. അതുവഴിയാകുമ്പോൾ മെൻസ് ഹോസ്റ്റലിന്റെ പിന്നാമ്പുറത്തല്ലേ എത്തുക ? ചപ്പുചവറുകളും കുപ്പിച്ചില്ലുകളുമെല്ലാം നിറഞ്ഞ കുറ്റിക്കാടല്ലേ അവിടെ ?”

വീണ : “ അതേ.”

സ അ : “ എന്നിട്ടും  ഒരു പോറൽ പോലും ഏൽക്കാതെ നിങ്ങൾ അവിടെ എത്തി ?..അവിശ്വസനീയം..!”
വീണ മറുപടിയൊന്നും പറയുന്നില്ല.

സ അ : ( രക്തം പുരണ്ട ഒരു ടവൽ ഉയർത്തി കാട്ടി കൊണ്ട് ). “ ഇതാരുടെ ടവൽ              ആണെന്നറിയാമോ ?”

വീണ : “ എന്റെയാണ്..”

സ അ : “ മെൻസ് ഹോസ്റ്റലിന്റെ മുറ്റത്തു നിന്നാണ് എനിക്കിതു കിട്ടിയത്.. ഇതവിടെ എങ്ങനെ വന്നു എന്ന് നിങ്ങൾക്കറിയാമോ ?”

വീണ : “ അന്ന് രാത്രി  വീണുപോയതാണ്..”

സ അ : “ സംഭവിക്കാവുന്നതാണ്.. പക്ഷെ അതിൽ എങ്ങനെയാണ് രക്തം പുരണ്ടത്? രക്തം മാത്രമല്ല..സൂക്ഷിച്ചു നോക്കൂ.. (അയാൾ അത് അവൾക്കു നേരെ നീട്ടുന്നു ) ഇതിൽ എന്തോ മരുന്നു പുരട്ടിയതിന്റെ അവശിഷ്ടങ്ങളും കാണാനുണ്ട്.. എന്താണന്ന്  സംഭവിച്ചത്..കൃത്യമായി പറയൂ മിസ് വീണ.. ഇത് കോടതിയാണ്.. നുണ പറഞ്ഞ് രക്ഷപ്പെടാമെന്ന് കരുതേണ്ട..”

വീണ : “ അന്ന് അവിടേയ്ക്കു പോകുമ്പോൾ കാലിൽ ഒരിടത്ത് കുപ്പിചില്ല് കൊണ്ട് മുറിഞ്ഞിരുന്നു..”

സ അ : “ മുറിഞ്ഞിരുന്നു എന്ന് പറഞ്ഞാൽ..ബ്ലഡ് വന്നിരുന്നോ ?”

വീണ : “ ഉവ്വ്”

സ അ :   (ജഡ്ജിയോട് ) “ പ്ലീസ് നോട്ട് ദാറ്റ് പോയിന്റ് യുവർ ഓണർ.. ഹോസ്റ്റൽ മുറിയിലേക്ക് വരുമ്പോൾ തന്നെ പരാതിക്കാരിക്ക് മുറിവു പറ്റിയിരുന്നു. അപ്പോൾ  തറയിൽ വീണ രക്തത്തുള്ളികളാണ് എന്റെ  കക്ഷിയുടെ ആക്രമണത്തിൽ നിന്നുണ്ടായ മുറിവിൽ നിന്ന് വീണതാണ് എന്ന് പ്രോസിക്യൂഷൻ കെട്ടിച്ചമച്ചുണ്ടാക്കിയത്.. ( വീണയോട് )  എന്നിട്ട്.. ബ്ലീഡിങ്ങ് ഉള്ള ആ കാലുമായി നിങ്ങൾ ഹോസ്റ്റലിൽ കയറി, മൂന്നാം നിലയിലെ 303 ആം നമ്പർ മുറിയിൽ എത്തി. എന്നിട്ടെന്താണ് സംഭവിച്ചത് ? ടവലിൽ മരുന്നെങ്ങനെയാണ് പുരണ്ടത്  ? ..കൃത്യമായി പറയൂ മിസ് വീണ.. ഇത് കോടതിയാണ്.. നുണ പറഞ്ഞ് രക്ഷപ്പെടാമെന്ന് കരുതേണ്ട.”

വീണ : “ അവിടെ..”

സീൻ 91

 രാത്രി. മെൻസ് ഹോസ്റ്റൽ.. വരാന്തയിലെ മങ്ങിയ വെളിച്ചത്തിൽ, ഹോസ്റ്റലിലെ 303 ആം നമ്പർ റൂമിനു മുന്നിലേക്ക് നീങ്ങുന്ന കറുത്ത രൂപം. വീണയാണത്.

സീൻ 92

അവൾ ഇപ്പോൾ മുറിയ്ക്കു മുൻപിലാണ്. വാതിലിൽ മുട്ടാൻ ശ്രമിക്കുമ്പോൾ അത് പതുക്കെ ഉള്ളിലേക്ക് തുറക്കുന്നു. അകത്ത് കുറ്റിയിട്ടിട്ടില്ല. അവൾ ശബ്ദമുണ്ടാക്കാതെ അകത്തു കടന്ന് വാതിൽ ചാരി.

സീൻ 93

അവൾ പാന്റിന്റെ പോക്കറ്റിൽ നിന്ന് പെൻ ടോർച്ചെടുത്ത് തെളിക്കുന്നു. മുരുകൻ കട്ടിലിൽ കിടന്ന് നല്ല ഉറക്കമാണ്. ടോർച്ച് വെളിച്ചം മേശപ്പുറത്തേയ്ക്ക്. അവിടെ ആ റെക്കോഡ് ഉണ്ട്. അവളതിനരികിലേക്ക് പതിയെ നീങ്ങുന്നു. അവിടെ നിന്ന് ആ റെക്കോഡ് പതിയെ ഉയർത്തി പിൻവാങ്ങി തുടങ്ങുമ്പോൾ പൊടുന്നനെ എന്തൊക്കെയോ താഴെ വീഴുന്ന ശബ്ദം.

അവൾ തരിച്ച് നിന്നു പോയി

മുരുകൻ ചാടിയെണീറ്റു.. “ ആരാണത്.”

“ശ്ശ്.. ഒച്ചയുണ്ടാക്കല്ലേ..” വീണ  തന്റെ മുഖത്തേയ്ക്ക് ടോർച്ചടിച്ചു “ ഞാനാണ്..”

“ആര്
?”  എല്ലാം വ്യക്തമാവാൻ അവനു പിന്നെയും സമയം വേണ്ടി വന്നു.. “ നീയ്യോ?!”

അവൾ പുഞ്ചിരിച്ചു : “ ഉം”

മുരുകൻ വാതിൽ കുറ്റിയിട്ട് ലൈറ്റിട്ടു.

അടക്കിയ ശബ്ദത്തിൽ : “ നിനക്ക് പ്രാന്താണ്..”

വീണ ചിരിയോടെ : “ വലിയൊരാഗ്രഹമായിരുന്നു.. ആൺശിങ്കങ്ങൾ അടക്കി വാഴുന്ന എം എച്ചിൽ ഒരു ദിവസം കയറണമെന്നത്.. സിംഹമടയിൽ ആദ്യമായി കാൽകുത്തിയ പെൺകുട്ടി എന്ന ക്രെഡിറ്റ് എനിക്കിരിക്കട്ടെ..”
മുരുകൻ : “ പക്ഷെ ഈ കളിയിൽ മാത്രം  നീ ജയിക്കില്ല മോളെ.. ദേ നോക്കിയേ.. അവൻ ചൂണ്ടി കാണിക്കുമ്പോഴാണ് അവളത് കാണുന്നത്.. റെക്കോഡ്ബുക്കിനോട് ചേർത്തു കെട്ടിയ ഒരു ടാങ്കീസ് മറ്റു ചില പുസ്തകങ്ങളും പെൻസ്റ്റാന്റുമായെല്ലാം ചേർത്ത് കെട്ടിയിരിക്കുന്നു.

വീണ : “ ഓ.. അപ്പോ അങ്ങനെയാണല്ലേ ശബ്ദമുണ്ടായത്
ശരി..ഞാനപ്പോ ജയിക്കണോ അതോ തോൽക്കണൊ ? നീയാണതു തീരുമാനിക്കേണ്ടത്..”

മുരുകൻ : “ അങ്ങനെ  ചോദിച്ചാ
.” അതിനിടയിലാണ് അവൻ അവളുടെ പാദം മുറിഞ്ഞ് രക്തമൊഴുകുന്നത് കാണുന്നത്. അവൻ പെട്ടന്ന് മുട്ടിലിരുന്ന് മുറിവു പരിശോധിച്ചു കൊണ്ട്                     : “ അയ്യോ ചോര.. ഇതെങ്ങനെ പറ്റി ?”

വീണ : “ ഓ.. ഒന്നു മുറിഞ്ഞതാ.. നിങ്ങളൊക്കെ വെള്ളമടിച്ച് കുപ്പി വലിച്ചെറിയുന്നത് ഹോസ്റ്റലിന്റെ പുറകിലല്ലേ ?”

മുരുകൻ : “ നീയിവിടെയിരി
ഞാൻ നിയോസ്പിരിൻ എടുത്തോണ്ട് വരാം.. താഴെ ഇജാസിന്റെ മുറിയിലുണ്ട്..”

അവൾ മറുപടി പറയുന്നതിനു മുമ്പ് അവൻ പുറത്തേയ്ക്കിറങ്ങി.

സീൻ 94

അതേ മുറി.. അവൾ കട്ടിലിലിരിക്കുകയാണ്. അവൻ തറയിലിരുന്ന്, അവളുടെ കാലിൽ മരുന്നു പുരട്ടി, നേരത്തെ രക്തം  ഒപ്പി വച്ചിരുന്ന അവളുടെ തൂവാലയെടുത്ത് മുറിവ് കെട്ടുന്നു. അവളുടെ കണ്ണുകളിൽ പ്രണയം തിളങ്ങുന്നു.

വീണ : “ അതിശയം തോന്നുന്നു.. നാലുവർഷം കഴിയാറായി..
എന്നിട്ടും..നാം തമ്മിൽ പറയാൻ എന്തോ ബാക്കി നിൽക്കുന്നു അല്ലേ മുരൂ
മുരുകൻ ( തലയുയർത്താതെ ) : “ അർഹതയില്ലാത്ത  ആഗ്രഹങ്ങൾ
ദെ ആർ ഓൺലി ഡ്രീംസ്  വീണ..”

വീണ : “ ആരു പറഞ്ഞു അർഹതയില്ലെന്ന്.. നീയെന്നെ ഇപ്പോഴും അറിയുന്നില്ലല്ലൊ മുരൂ..”                       ( കണ്ണുകൾ നിറയുന്നു)

മുരുകൻ : “ വേണ്ട വീണ.. കയറിക്കിടക്കാൻ സ്വന്തമായി ഒരു കൂര പോലുമില്ലാത്തവനാണ് ഞാൻ..ആ ദുരിതലോകത്തേയ്ക്ക്
(ശബ്ദമിടറുന്നു).. ദാറ്റ്സ് വൈ..ഐ സ്റ്റോപ്പ്ഡ് ഹിയറിങ്ങ് മൈ ഹേർട്ട്..”

വീണ  (അലിവോടെ അവനെ  തഴുകാൻ കൈ നീട്ടി, പിന്നെ പിൻവലിച്ച് ) : “ നിനക്കിപ്പോഴും എന്നെ മനസ്സിലാവുന്നില്ലല്ലൊ മുരൂ..  നിന്റെ കാര്യമൊക്കെ എത്രയോ മുൻപേ ഞാനച്ഛനോട് അവതരിപ്പിച്ചു കഴിഞ്ഞതാണ്.. കോഴ്സ് കഴിയണം.. രണ്ടാൾക്കും ജോലി വേണം.. ആ ഡിമാന്റേ അച്ഛൻ പറഞ്ഞുള്ളൂ.. അതാണെന്റെ അച്ഛൻ..”

മുരുകൻ ( തലയുയർത്തി അവളുടെ ഇരുകൈകളും കൂട്ടിപിടിച്ച് അതിൽ ചുംബിച്ചു കൊണ്ട് ): “ മൈ മൈ.. സ്വീറ്റ്
.”

വീണ ( ലജ്ജയോടെ കൈകൾ പിൻവലിച്ചു കൊണ്ട് ) : “ ച്ഛെ.. വിട്.. ഞാൻ പോട്ടെ..”

പെട്ടന്നാണ് വാതിലിൽ മുട്ടു കേൾക്കുന്നത്.

ഒരു നിമിഷം സ്തംഭിച്ചു നിന്ന ശേഷം, വീണ ചാടിയെണീറ്റ് ലൈറ്റ് ഓഫാക്കുന്നു.
മുരുകൻ ചിരിയോടെ വാതിലിന്റെ കുറ്റി തുറന്നു കൊണ്ട് : “ സോറി വീണ..പറഞ്ഞില്ലെങ്കിൽ ഇവനെന്റെ തല ബാക്കി വെക്കില്ല
സാരമില്ലെന്നെ.. ഒരു തവണയെങ്കിലും അവനും ജയിക്കട്ടെ..”

റിജോ അകത്തു കയറുന്നു.

മുരുകൻ വാതിൽ കുറ്റിയിട്ട് ലൈറ്റ് ഓൺ ചെയ്യുന്നു.

വീണ സ്തംഭിച്ചു നിൽക്കുകയാണ്.

റിജോ നൃത്തം ചവിട്ടി കൊണ്ട് : “ ഹൊയ് ഹൊയ് എമ്പ്രാത്തിപ്പെണ്ണ്  വീണു ഡാ തമ്പ്രാ.. എമ്പ്രാത്തിപ്പെണ്ണ് വീണു..”

മുരുകൻ : “ ഡാ പോത്തേ ഒച്ചയുണ്ടാക്കല്ലേ..”

റിജോ അവനെ കെട്ടി പിടിച്ച് ഉമ്മ വെച്ചു കൊണ്ട് : “ നീയെന്റെ മുത്താടാ.. മുത്ത്..”

വീണ അപ്പോഴാണ് മേശപ്പുറത്തിരിക്കുന്ന മൊബൈൽ ഫോൺ ശ്രദ്ധിക്കുന്നത്.
അവൾ മുരുകനോട് : “ എന്നാലും മുരു..ഇത് കൊടും ചതിയായി പോയി.. ഇതിനാണല്ലേ നീ മരുന്നെടുക്കാനെന്നും പറഞ്ഞ് പുറത്തു പോയത്
വിട്ടു..നീയുമായുള്ള സകലകമ്പനിയും വിട്ടു..”
( അവളുടെ സ്വരത്തിൽ പ്രതിഷേധമുണ്ടെങ്കിലും, അത് അത്രകണ്ട് രൂക്ഷമല്ല..)
വീണ റിജോയോട് : “ ശരി..ഞാൻ തോൽവി സമ്മതിച്ചിരിക്കുന്നു.. (റെക്കോഡ് അവനു നേരെ നീട്ടി.) ഇന്നാ..ഇത് നീ തന്നെ വെച്ചോ..”  (ഇരുവരോടുമായി) അപ്പോ ശരി.. ഞാനെറങ്ങട്ടെ പിള്ളേരെ.. ഇനീം വെല്ല ആൺശിങ്കങ്ങളെങ്ങാൻ വന്നാൽ പളി പാളും..”

റിജോ അവളുടെ മുന്നിൽ കയറി നിന്ന് : “ അയ്യട.. അങ്ങനെയങ്ങു പോയാ എങ്ങനെ ശരിയാവും തമ്പ്രാട്ടീ ? (മുരുകനോട് ).. എടാ.. ഇവളെ  എന്താ ചെയ്യണ്ടേ ?.. കഴുതപ്പുറത്തിരുത്തി പള്ളിമൂല ചേറൂര് പെരിങ്ങാവ് വിയ്യൂര് വഴി നാടു ചുറ്റിച്ചാലോ.. ( ആലോചിച്ചു കൊണ്ട് ) ഇനിയിപ്പോ ഈ പാതിരാത്രി ഒരു കഴുതയെ എവിടന്ന് കിട്ടും..?

സീൻ 95

വാതിൽക്കൽ വീണ്ടും മുട്ട് കേൾക്കുന്നു.

വീണയുടെയും റിജോയുടെയും മുഖത്ത് പരിഭ്രാന്തി പടരുന്നു.

ലൈറ്റ് ഓഫ് ചെയ്യാൻ നീങ്ങുന്ന വീണയെ തടഞ്ഞു കൊണ്ട് മുരുകൻ : “ വൺസ്  എഗൈൻ സോറി ഡിയർ.. ഇത് സംഗീതാ..ഇന്നത്തോടെ എല്ലാ പിണക്കങ്ങളും തീരണം.. അതിനാ ഞാനവനെ വിളിച്ചത്..”
മുരുകൻ വാതിൽ തുറന്നു.
അകത്തെ ഇരുട്ടിൽ നിന്ന് സംഗീത് അകത്തേയ്ക്കു കയറി വാതിൽ ചാരി.

മൂവരേയും സൂക്ഷിച്ചൊന്ന് നോക്കിയ ശേഷം, മുരുകന്റെ കൈ പിടിച്ച് കുലുക്കി കൊണ്ട് സംഗീത് :           “ വെൽഡൺ മൈ ബോയ്..വെൽഡൺ.. നീയാടാ ഫ്രന്റ്..”

ഇപ്പോൾ വീണയുടെ കണ്ണുകളിൽ കോപം തിളങ്ങുന്നുണ്ട്.

സംഗീത് ( റിജോയുടെ കൈ പിടിച്ച് കുലുക്കി) : “ കലക്കി അളിയാ കലക്കി.. അവസാനം നിന്റെ വലയിൽ തന്നെ കിളി വീണു..”

സംഗീതിന്റെ ചലനങ്ങളിൽ നിന്ന് അവൻ മദ്യപിച്ചിട്ടുള്ളതിന്റെ സൂചനയുണ്ട്.

 സംഗീത് (വീണയുടെ മുന്നിലേക്കു ചെയ്യ് അവളുടെ മുഖത്തേയ്ക്കു നോക്കി ) :  “ ഓ..അവസാനം രാജകുമാരി കുടുങ്ങി.. അതും എവിടെ ? എം എച്ചിൽ.. പാതിരാത്രി മതിലുചാടി മെൻസ് ഹോസ്റ്റലില് ആണൊരുത്തന്റെ മുറിയിൽ വന്നു കേറിയ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറിയെ കുറിച്ച് നാളത്തെ പത്രങ്ങളു വെണ്ടയ്ക്കാ നിരത്തുന്നതോർത്ത് എനിക്കു ദേ ഇപ്പോഴേ രോമാഞ്ചം വരുന്നു.. നീയെന്താടീ വിചാരിച്ചത് ? നിനക്കെന്താ കൊമ്പുണ്ടോ ? അതോ അരയ്ക്കു ചുറ്റും
( കൈകൾ അവൾക്കു നേരെ നീട്ടുന്നു )

വീണ പുറകിലേക്ക് നീങ്ങുന്നു.

മുരുകൻ സംഗീതിന്റെ കൈ പിടിച്ച് തടഞ്ഞു കൊണ്ട് : “ ഇതു ശരിയാവില്ല സംഗീതേ.. ദേഹത്തു തൊട്ടുള്ള കളിയൊന്നും ഉണ്ടാവില്ലാന്ന് നീ വാക്കു തന്നിട്ടാ ഞാനിതു സമ്മതിച്ചത്.. പറയാനെന്തെങ്കിലും ഉണ്ടെങ്കിൽ അത്
 പറഞ്ഞു തീർക്കണം.. ആ ഒരൊറ്റ ഉദ്ദേശത്തിലാ നിന്നെ വിളിച്ചത്..”

സംഗീത് അവിടെ എത്തിയതിൽ റിജോയ്ക്കും അസ്വസ്ഥതയുണ്ട്.

റിജോ : “ അതെ.. പറയാനെന്തെങ്കിലും ഉണ്ടെങ്കിൽ അത് പറഞ്ഞു തീർത്ത് അവളെ വിട്.. ഇവിടെ നിൽക്കുന്നത് പന്തിയല്ല..”

സംഗീത് : “ ഓ.. അങ്ങനെ പെട്ടന്നങ്ങ് പറഞ്ഞ് തീരുമോ ? നിനക്ക് തൊടാം, നിനക്ക് തൊടാം, പ്രസാദിനു തൊടാം, ജി  ഇ സീലേ ആമ്പിള്ളേർക്ക് മുഴുവൻ ചന്തീമെ പിടിച്ച് പൊക്കാം..  പാവം ഈ ഞാൻ മാത്രം തൊടുമ്പോ ഇവൾക്കെന്താണിത്ര കഴപ്പ്..? അതൊന്നറിയണമല്ലോ
അതൊന്ന് തൊട്ടു നോക്കി തന്നെ അറിയണമല്ലോ..”

അവൻ വീണ്ടും അവൾക്കു നേരെ  ആയുമ്പോൾ മുരുകൻ ഒന്നുകൂടി പിടി മുറുക്കുന്നു.

വീണ : “ ദിസ് ഈസ് ചീറ്റിങ്ങ് മുരൂ..നീയിതു ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.. ഇവനെ പോലെ കൾച്ചറില്ലാത്ത ഒരുത്തനെ


അവൾ പോകാനൊരുങ്ങുന്നു

സംഗീത് അവളെ തടയാൻ ശ്രമിച്ചു കൊണ്ട് : “ ഓ.. തോന്നുമ്പോ കയറി വരാനും തോന്നുമ്പോ ഇറങ്ങി പോകാനും നിന്റെ തന്ത ജോർജ്ജ് ആറാമൻ ഉണ്ടാക്കി തന്നതാണോടി മെൻസ് ഹോസ്റ്റല്
കടിയെളകി പാതിരാത്രി മതിൽ ചാടി വന്നിട്ട് ചാരിത്ര്യം  പ്രസംഗിക്കുന്നോടീ പൂ.. മോളേ..”

മുരുകൻ അവനെ ഒന്നുകൂടെ  മുറുകെ പിടിച്ചു കൊണ്ട് : “ ഇവൻ  ശരിയാവില്ല.. എനിക്കാ മണ്ടത്തരം പറ്റിയത്.. (വീണയോട് )..  അയാം സോറി വീണ.. നീ വേഗം പൊക്കോ.. ..ഇവന്റെ കാര്യം ഞങ്ങൾ നോക്കി കൊള്ളാം..”

റിജോ : “ അതു  ശരിയാ.. ഈ പന്നി  ജമ്മന്റെ കാലം ശരിയാവുകേല..”

സംഗീത് മുരുകന്റെ കൈകളിൽ കിടന്ന് കുതറിക്കൊണ്ട് : “ എനിക്കറിയാമായിരുന്നെടാ   നക്കികളേ നിങ്ങളൊക്കെ  ഇതു തന്നെയേ ചെയ്യുമായിരുന്നുള്ളെന്ന്.. അതോണ്ട് ഞാൻ ഫുൾ സെറ്റപ്പിലാ വന്നത്.. ( വാതിൽക്കലേക്ക് നോക്കി ).. കേറി വാ ചേട്ടമ്മാരെ..ഈ പന്നമ്മാരെയൊന്ന് ഒതുക്ക്..”

അതു കേട്ടയുടനെ വാതിൽ  തള്ളിത്തുറന്ന് മുറിയിലേക്ക് പ്രവേശിക്കുന്ന രണ്ട് ഗുണ്ടകൾ ( ഇവർ തന്നെയാണ് കോടതിയിൽ പ്രതിക്കൂട്ടിലുള്ളത് )

അകത്തു കയറി വാതിൽ ചാരിയ  ശേഷം ഗുണ്ടകളിലൊരാൾ : “ ച്ഛേ..ഈ നരുന്തു പിള്ളേരെയാണോ ഒതുക്കേണ്ടത്..അതിനു ഇവൻ  തന്നെ പോരെ..വെറുതെ എന്റേം സമയം മെനക്കെടുത്തി..”

ഗുണ്ടകളെ കണ്ട് ആകെ പകച്ചു നിൽക്കുകയാണ് മുരുകനും വീണയും റിജോയും.

ഒരു ചെറിയ സംഘടനത്തിനവസാനം, ഗുണ്ടകൾ മുരുകനേയും റിജോയേയും കൈകൾക്കുള്ളിലൊതുക്കി.

മുരുകൻ ഗുണ്ടയുടെ കൈയ്യിൽ കിടന്ന് കുതറി കൊണ്ട് : “ നീ ഒരു ചതിയനാണെന്ന് ഇവരൊക്കെ പറഞ്ഞപ്പോ ഞാൻ വിശ്വസിച്ചില്ല.. അവളെ എന്തെങ്കിലും ചെയ്താ സംഗീതേ,  അമ്മ സത്യം..നിന്നെ ഞാൻ ബാക്കി വെക്കില്ല..”

സംഗീത് സ്വതന്ത്രനായി കൈ കുടഞ്ഞ് : “ ആ.. ചതിയെങ്കീ ചതി.. നിന്റെ അമ്മ പെറ്റ പെങ്ങളൊന്നുമല്ലല്ലൊ.. വെറുതെ വളുവളാ പറഞ്ഞ് മൂഡ് കെടുത്താതെ..”

 ( വീണയോട് ) എടീ.. (റിജോയെ ചൂണ്ടി ) ഈ പന്നൻ ഇങ്ങനെയൊരു ചലഞ്ച് വെച്ചപ്പോ തന്നെ നീയതീ കേറി കൊത്തുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.. അതിന്റെ പൊറത്താ രണ്ടു ദിവസമായി (ഗുണ്ടകളെ ചൂണ്ടി ) ഇവമ്മാരെ തീറ്റി പോറ്റുന്നത്.. ( അവളുടെ അടുത്തേയ്ക്ക് അടുത്തു കൈ നീട്ടികൊണ്ട് ) നോക്കട്ടെ.. നിനക്ക് കൂടുതലു വല്ലോമുണ്ടെന്ന്..”

വീണ അഭ്യാസമുറയോടെ അവന്റെ കൈ തട്ടി മാറ്റുന്നു.

മുരുകൻ നിസ്സഹായതയോടെ : “ എടാ.. അവളെ ഒന്നും ചെയ്യരുത്.. വീ ലവ് ഈച്ച് അദർ
അതുകൂടി പറയാനാ നിന്നെ ഇപ്പോ വിളിച്ചേ പട്ടിച്ചതിയാ..”

സംഗീത് ( അതേ മെയ്‌വഴക്കത്തോടെ അവളുടെ കൈ തട്ടി മാറ്റി കൊണ്ട് ) : “ പണ്ടൊരിക്കൽ നീ ഇങ്ങനെയൊരു കിക്ക് തന്നു..എന്നു വച്ച് എന്നും അത് നടക്ക്വോ മോളേ.. കരാട്ടേ, നിന്റെ തന്ത പാരമ്പര്യമായി പഠിപ്പിച്ചതൊന്നുമല്ലല്ലൊ.. നീ ബ്ലാക്കാണെങ്കി ഞാനും ഇപ്പോ ബ്ലാക്കാ.. ( മുരുകനോട് തിരിഞ്ഞ് ) നീയെന്താ പറഞ്ഞേ ? ഇഷ്ടമാന്നോ.. എട്ത്തോ.. ആർക്ക് വേണം ഈ ചളുക്കിനെ ? അതിനു മുമ്പ് ഇവള് കൊറച്ച് പാഠം പടിക്കാനുണ്ട്.. അല്ലെങ്ങെ നിന്നെ പോലൊള്ള കോന്തന്മാരുടെ തലേ കേറിയിരുന്ന് ഇവള് നെരങ്ങും.. ആണുങ്ങളെന്താന്ന് ഇവള് ഇപ്പോഴെങ്കിലും ഒന്നു പഠിക്കട്ടെ..അതുകൊണ്ട് പൊന്നുമോൻ  വളിച്ച നമ്പറൊന്നും ഇറക്കാണ് അവടെ കെടന്ന് കളി കാണ്


വീണ കൈ കൂപ്പി കൊണ്ട് : “  സംഗീത്.. എന്നെ ഉപദ്രവിക്കരുത്.. പ്ലീസ്..ഞാൻ നിന്റെ കാലു പിടിക്കാം..”

സംഗീത് : “ കണ്ട കണ്ടാ
കാണേണ്ടവരെ കണ്ടു തുടങ്ങിയപ്പോ തന്നെ പെണ്ണിന്റെ തനിസ്വഭാവം അവളു പഠിച്ചു തൊടങ്ങി..”

സീൻ 96

കോടതി മുറി.

സാക്ഷിക്കൂടിൽ കണ്ണീരണിഞ്ഞു നിൽക്കുകയാണ് വീണ..

സ അ : “ ഒ കെ മിസ് വീണ
നിങ്ങൾക്ക്  വിശ്രമം ആവശ്യമാണെങ്കിൽ, ഞാൻ ക്രോസ് നിർത്താം.. പക്ഷെ നാളെയായാലും എനിക്ക് എന്റെ ജോലി തുടർന്നേ പറ്റൂ എന്തു പറയുന്നു.. ? ക്രോസ് തുടരുന്നതിൽ ബുദ്ധിമുട്ടെന്തെങ്കിലും ? ”

വീണ  തലയുയർത്തി : “ ഇല്ല..”

 സ അ : “ ഗുഡ്.. അതിനു ശേഷം എന്റെ കക്ഷി നിങ്ങളെ കയറി പിടിക്കുകയും, നിങ്ങളുടെ ഷർട്ട് കീറുകയും അതേ സമയത്ത് രണ്ടാം പ്രതി, നാലാം പ്രതിയുടെ കൈയ്യിൽ നിന്ന് കുതറി രക്ഷപ്പെട്ട് ലൈറ്റ് ഓഫാക്കുകയും   വാതിൽ തുറന്നു തന്ന് നിങ്ങളോട് ഓടി രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തപ്രകാരം നിങ്ങൾ പുറത്തേയ്ക്കോടുകയും പടികൾ കയറി താഴെയിറങ്ങി പുറത്തേയ്ക്കോടി ആദ്യം കണ്ട ക്വാർട്ടേഴ്സിനു മുമ്പിൽ ചെന്ന് തട്ടിവിളിച്ച് നിലവിളിക്കുകയും  പിൻതുടർന്നിരുന്ന  പ്രതികളിൽ നിന്ന്  ആ ക്വാർട്ടേഴ്സിൽ താമസമുള്ളവർ നിങ്ങളെ രക്ഷിക്കുകയുമാണൂണ്ടായത് എന്നാണ്         നിങ്ങൾ   നൽകിയ മൊഴി. ആ മൊഴി സത്യമാണോ മിസ് വീണ ?”
വീണ : “ അതേ..”

സ അ : “ ഒ കെ ഒ കെ.. രണ്ടാം പ്രതിയുടെ കുറ്റസമ്മതമൊഴിയിലും അപ്രൂവർ  നൽകിയ മൊഴിയിലും ഇത് ആവർത്തിച്ചിട്ടുണ്ട്. ബൈ ദി വേ മിസ് വീണ
ഒരു പേഴ്സണൽ ക്വസ്റ്റ്യൻ..താല്പര്യമുണ്ടെങ്കിൽ മറുപടി പറഞ്ഞാൽ മതി.. നിങ്ങൾ രണ്ടാം പ്രതി മുരുകനെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ ?”

വീണ : “ ഉവ്വ്..”

സ അ : “ നിങ്ങളുടെ അചഞ്ചലമായ വിശ്വാസത്തെ അഭിനന്ദിക്കാതെ വയ്യ മിസ് വീണ..ബട്ട്.. (തിരിഞ്ഞ് ജഡ്ജിയോട് )  തുറന്ന മനസ്സുള്ള ഈ പെൺകുട്ടി,  ഈ സംഭവത്തിലുൾപ്പെട്ട് അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട മൂന്നാം പ്രതി റിജോ, എന്റെ കക്ഷി
ഇവരെല്ലാം, അതിനികൃഷ്ടമായ ഒരു ഗൂഢാലോചനയുടെ ഇരകളാണെന്ന് ബോധിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു യുവർ ഓണർ       ( കവറിൽ നിന്ന് ഒരു പേപ്പർ ഉയർത്തി കാട്ടി കൊണ്ട്) . ഇത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ  മധുര കോവിൽപെട്ടി ബ്രാഞ്ചിലെ ഒരു വ്യക്തിയുടെ അക്കൗണ്ട് ഡീറ്റയിൽസ് ആണ്.. കൃത്യമായി പറഞ്ഞാൽ.. രണ്ടാം പ്രതി മുരുകന്റെ അമ്മ മീനാക്ഷിയുടെ അക്കൗണ്ട് വിവരങ്ങൾ.. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാല്  ആഗസ്റ്റ് നാലിനാണ് ഈ അക്കൗണ്ട്  തുടങ്ങുന്നത്...
( ഇതെന്താണ് എന്ന ആകാംഷയോടെ തലയുയർത്തി നോക്കുന്ന മുരുകൻ..മറ്റുള്ളവരുടെ മുഖത്തും ആകാംഷയുണ്ട്.. സംഗീതിന്റെ മുഖത്തുമാത്രം എല്ലാം അറിയുന്ന പുഞ്ചിരി)
അതിനു ശേഷം, ചില  മാസങ്ങളിൽ ശ്രീമതി മീനാക്ഷി അവിടെ  സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ചേറൂർ ബ്രാഞ്ചിൽ നിന്നുള്ള ഒരു അക്കൗണ്ട് ഹോൾഡറുടെ ചെക്കുകൾ മാറ്റി കാഷ് ചെയ്തതായി കാണാം.. അഞ്ഞൂറിനും ആയിരത്തിനും ഇടയ്ക്കുള്ള എമൗണ്ട് വരുന്ന ചെക്കുകൾ
. മറ്റാരുമല്ല, എന്റെ കക്ഷി സംഗീതാണ് ആ ചെക്കുകൾ  നൽകിയിട്ടുള്ളത്. അവിടെയാണ് രണ്ടാം പ്രതി മുരുകൻ, എന്റെ കക്ഷി സംഗീതും പരാതിക്കാരിയും തമ്മിലുള്ള ശത്രുത മുതലെടുത്ത് പണമുണ്ടാക്കാൻ ആസൂത്രണം ചെയ്ത ഗൂഡാലോചനയുടെ ചുരുൾ അഴിയുന്നത്.  പരാതിക്കാരിയുടെ സംഘത്തിൽ തുടരുകയും മറ്റുള്ളവരാരും അറിയാതെ അവരുടെ നീക്കങ്ങളോരോന്നും അറിയിക്കുകയും ചെയ്യുന്നതിന് മൂന്നാം പ്രതി  ഓരോ തവണയും ആവശ്യപ്പെട്ടതനുസരിച്ച് എന്റെ കക്ഷി നൽകിയ പ്രതിഫലമായിരുന്നു അത്. ( ആകെ അമ്പരന്ന് നിൽക്കുന്ന മുരുകൻ )   ച്ഛൻ മരിച്ചതോടെ താൻ  തീർത്തും ദരിദ്രനായി എന്ന് സഹപാഠികളെയും അദ്ധ്യാപകരെയും ബോധ്യപ്പെടുത്തി അവരുടെ സഹതാപം പിടിച്ചുപറ്റിയ ഇയാൾ, താൻ നേരിട്ട് പൈസ വാങ്ങിയാൽ മറ്റുള്ളവർ  അറിഞ്ഞാലോ എന്ന് ഭയന്നാണ് അത് തന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് തന്നെ ഇടണമെന്ന് എന്റെ കക്ഷിയെ നിർബന്ധിച്ചത്. ഇല്ലാത്തതു പലതും പരാതിക്കാരിയോടും എന്റെ കക്ഷിയോടും പെരുപ്പിച്ച് പറഞ്ഞ് ശകുനിയുടെ കുടിലതയോടെ അവർക്കിടയിൽ ശത്രുത വളർത്തിയ ഈ കുതന്ത്രശാലി ഈ സംഭവത്തിലും ആ നയം തുടരുകയാണുണ്ടായത്. താൻ തന്നെയാണ് എന്റെ കക്ഷിയെ അങ്ങോട്ടു ക്ഷണിച്ചു വരുത്തിയതെന്ന് ഇയാൾ കോടതിമുമ്പാകെ  സമ്മതിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ മുൻപിൽ നല്ലപിള്ള ചമയാൻ ഇങ്ങനെയൊരു നാടകം ആവശ്യമാണെന്ന് മുൻകൂട്ടി കണ്ടിരുന്ന ഇയാൾ തന്നെ ആവശ്യപ്പെട്ടിട്ടാണ് മാന്യനും ഗുണവാനുമായ എന്റെ കക്ഷി മറ്റു രണ്ടു പേരെ കൂടി തന്നോടൊപ്പം ചേർക്കാൻ നിർബന്ധിതനാവുന്നത്.  സംഭവത്തിനു രണ്ടു ദിവസം മുമ്പ്, കോളേജിനടുത്തുള്ള  മെറിലാന്റ് ഹോട്ടലിൽ വച്ചാണ് മൂന്നാം പ്രതി ഇതെല്ലാം എന്റെ കക്ഷിയെ അറിയിക്കുന്നത്. അന്ന് ഇവർ രണ്ടുപേരും അവിടെയിരുന്ന് സംസാരിക്കുന്നത് കണ്ട സാക്ഷികളുണ്ട്.

മുരുകൻ  (സഹികെട്ട് ) : “ നുണ നുണ.. പച്ചനുണയാണിതെല്ലാം. ഞാനന്ന് ഈ കാര്യമൊന്നുമല്ല പറഞ്ഞത്.”

ജഡ്ജ് : “  നിങ്ങൾക്ക് പറയാനുള്ളത് നിങ്ങളുടെ വക്കീലിനോട് പറയുക. കോടതി നടപടികൾ ശല്യപ്പെടുത്തിയാൽ  കോടതി അലക്ഷ്യത്തിനുള്ള നടപടികൾ സ്വീകരിക്കേണ്ടി വരും..”

സ അ : “ താങ്ക്യൂ  യുവർ ഓണർ..   (ആകെ  സ്തംഭിച്ച് നിൽക്കുകയായിരുന്ന വീണയുടെ നേരെ തിരിഞ്ഞ് ) ..ഇനി ഒന്നുകൂടി ആലോചിച്ചു നോക്കൂ മിസ് വീണ.ഷർട്ട് കീറിയത് എപ്പോഴാണ്..രണ്ടാം പ്രതി ലൈറ്റ് ഓഫ് ചെയ്യുന്നതിനു മുമ്പോ അതിനു ശേഷമോ ?”

വീണ ( ഒന്നാലോചിച്ച ശേഷം മുറുകിയ മുഖഭാവത്തോടെ )  : “ലൈറ്റ് ഓഫ് ചെയ്തതിനു ശേഷം..”

മുരുകൻ തലയുയർത്തി നോക്കുന്നു. റിജോയും.

സ അ : “ അപ്പോൾ ഇരുട്ടല്ലേ..ആരാണ് ഷർട്ട് കീറിയതെന്ന് നിങ്ങൾ വ്യക്തമായി കണ്ടോ ?”

വീണ : “ ഇല്ല..”

സ അ : “ നോട്ട് ദാറ്റ് പോയിന്റ് യുവർ ഓണർ.. എന്റെ കക്ഷിയാണ് ഷർട്ട് കീറിയതെന്ന് പരാതിക്കാരിക്കാരി കണ്ടിട്ടില്ല..”



അടുത്ത ലക്കം ഇവിടെ >> scene 97 to scene 105.